കണ്ണൂർ:നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്ന തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍പലിച്ചതായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ഇതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിയുടെ പേരിലോ സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെയും പേരിലോ ആരംഭിച്ച അക്കൗണ്ട് ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാനുള്ള 10,000 രൂപ വരെയുള്ള തുക പണമായി നല്‍കാം. എന്നാല്‍ ഇത്തരത്തില്‍ ചെലവഴിക്കുന്ന പണം ഈ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായിരിക്കണം. അതിന് മുകളിലുള്ള എല്ലാ ഇടപാടുകളും ചെക്കായോ ബാങ്ക് വഴിയോ നടത്തേണ്ടതാണ്.

തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇലക്ഷന്‍ വേളയില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്വീകരിക്കുന്ന സംഭാവനകള്‍, വായ്പകള്‍ എന്നിവ 10000 രൂപ വരെയാണെങ്കില്‍ മാത്രമേ പണമായി സ്വീകരിക്കാവൂ. 10,000ത്തില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ട് പെയീ ചെക്കായിട്ടോ ഡ്രാഫ്റ്റായോ അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയോ മാത്രമേ പാടുള്ളൂ. ഇത്തരത്തില്‍ പണം സംഭാവനയായോ കടമായോ നല്‍കുന്ന വ്യക്തികളുടെ പേര്, മേല്‍വിലാസം എന്നിവയും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ചെലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതത് ദിവസങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് മുതല്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെയുള്ള, വിജയം ആഘോഷിക്കുന്നതുള്‍പ്പെടെ എല്ലാ ചെലവുകളും സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുക. സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്ന ആകെ തുക 30.80 ലക്ഷം രൂപ ആയിരിക്കണം.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ഹാജരാക്കേണ്ടതാണ്. ചെലവിന്റെ സംക്ഷിപ്ത രൂപം, ദിവസേനയുള്ള ചെലവുകള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ബില്ലുകള്‍ വൗച്ചറുകള്‍, ഇതിനെ സാധൂകരിക്കുന്ന സത്യവാങ്മൂലം എന്നിവ ഇതോടൊപ്പം സമര്‍പ്പിക്കണം.  ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷ എന്നിവയില്‍ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മൂന്ന് തവണ എക്സ്പെന്റീച്ചര്‍ ഒബ്സര്‍വര്‍ രജിസ്റ്റര്‍ പരിശോധിക്കും. കൂടാതെ ഫല പ്രഖ്യാപനത്തിന്റെ 26 ാം ദിവസം സ്ഥാനാര്‍ത്ഥികള്‍ തയ്യാറാക്കിയ രജിസ്റ്ററിലെയും ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന  ഷാഡോ രജിസ്റ്ററിലെയും പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി റീകണ്‍സിലിയേഷന്‍ യോഗവും ചേരും.  തെറ്റായ കണക്കുകളോ രേഖകളോ ഹാജരാക്കിയതായി തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെവരെ അയോഗ്യരാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയരാക്കും