മാസ്‌ക് ധരിക്കാതെ നടന്നതിന് കേസെടുത്തത് 88552 പേര്‍ക്കെതിരെ
കാസർഗോഡ്: ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും. മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണുള്ളത്.
ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാതെ നടന്നതിന് 88552 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് പിഴയീടാക്കിയത്. മാസ്‌ക് ധരിക്കാതെ നടന്നാല്‍ 500 രൂപയാണ് പിഴ. ശരാശരി കുറഞ്ഞത് 200 പേരെങ്കിലും പ്രതിദിനം മാസ്‌ക് ഇടാതെ നടന്ന് പോലീസ് പിടിയിലാവുന്നുണ്ട്. കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 11796 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 1359 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
കോവിഡിനെ കയറ്റല്ലേ…
വോട്ടിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്. മാസ്‌കിനോട് അലര്‍ജികാണിക്കുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും. കാരണം ഒളിച്ചു നില്‍ക്കുന്ന കോവിഡ് ഏത് സമയം വേണമെങ്കിലും പുറത്ത് വരാം. മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
പരിചയമില്ലാത്തവരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ മാസ്‌ക് ധരിച്ച് സംസാരിക്കാന്‍ പറയണം. ഒരിക്കല്‍ ധരിച്ചു കഴിഞ്ഞ മാസ്‌ക് വീണ്ടും ഉപയോഗിക്കതിന് മുമ്പ് കൃത്യമായി അണുവിക്തമാക്കണം.