എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതി പോളിംഗ് ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിംഗ് ഉറപ്പാക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റെര്‍നെറ്റ് കേബിളുകള്‍ക്ക് തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള റോഡിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, കൊച്ചി മെട്രോ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും നിരോധന ഉത്തരവ് ബാധകമാണ്.

ഇന്‍റെര്‍നെറ്റ് കേബിളുകള്‍ക്ക് തകരാര്‍ ഉണ്ടാകാതിരിക്കുന്നതിനായി അടുത്തമാസം ആറാംതീയതി വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് നിരോധനം. റോഡ് കുഴിക്കല്‍, കാനകീറല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ റോഡ് കുഴിക്കുന്നതിനും മറ്റുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കിയിട്ടുള്ള അനുമതികള്‍ റദ്ദാക്കിയിട്ടുണ്ട്.

നിരോധന ഉത്തരവ് മറികടന്ന് റോഡ് കുഴിക്കല്‍, കാനകീറല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 118-ാം വകുപ്പ് പ്രകാരം കേസെടുക്കുന്നതിന് ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ പകുതി പോളിംഗ് സ്റ്റേഷനുകളിലും ഇടമുറിയാത്ത ഇന്‍റെര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് ബി.എസ്. എന്‍.എല്ലിനെയാണ് ചുമതലപ്പെടുത്തിട്ടുള്ളത്.