സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വിലയിരുത്തി. ആശ്രാമം മൈതാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നവകേരളം-2018 നോടനുബന്ധിച്ച് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.
നാടിനെ സ്ത്രീസൗഹൃദമാക്കുന്നതിന് ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പ്രചാരം നല്‍കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് രാധാമണി പറഞ്ഞു. പ്രതേ്യക പരിരക്ഷ ആവശ്യമുള്ള കുട്ടികള്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്ററുകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ സമഗ്രക്ഷേമവും സംരക്ഷണവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ സി.ജെ. ആന്റണി പറഞ്ഞു.
സദസ്യരുടെ ചോദ്യത്തിന് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കോമളകുമാരിയും മറുപടി നല്‍കി. മനശാസ്ത്ര വിദഗ്ധന്‍ ഖാന്‍ കരിക്കോട്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സബീനാ ബീഗം, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഷണ്‍മുഖദാസ്, പ്രസ് ക്ലബ് സെക്രട്ടറി ഡി. ബിജു, ഡി.വൈ.എസ്.സി എം.ആര്‍. സതീഷ്‌കുമാര്‍, ചൈല്‍ഡ്‌ലൈന്‍ നോഡല്‍ ഓഫീസര്‍ എബ്രഹാം, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍, വനിതാ സംരക്ഷണ ഓഫീസര്‍ ജീജ തുടങ്ങിയവര്‍ പങ്കെടുത്തു. ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനു മോഡറേറ്ററായിരുന്നു.
കലാവിരുന്നിന്റെ രാപ്പകല്‍
നവകേരളം-2018 പ്രദര്‍ശന മേളയോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവം ഇന്നലെ (മേയ് 21) സദസ്സിന് കലയുടെ നിറവിരുന്നായി. സര്‍വ ശിക്ഷാ അഭിയാന്‍, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളാണ്  വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേളയോടെയാണ് പരിപാടികള്‍ക്ക് തുടക്കംക്കുറിച്ചത്.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അങ്കണവാടി പ്രവര്‍ത്തകരും കുട്ടികളും ഒപ്പനയും ഓട്ടന്‍ തുള്ളലും ഫാഷന്‍ ഷോയും നൃത്തവുമായി വേദിയില്‍ നിറഞ്ഞപ്പോള്‍ തെ•ല പൊന്നിയുടെ നാടന്‍പാട്ടുകള്‍ക്ക് സദസ്സ് കൈയ്യടിച്ച് പിന്തുണ നല്‍കി. വിവധ സ്ത്രീസംരക്ഷണ നിയമങ്ങള്‍ കോര്‍ത്തിണക്കി ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റും ശ്രദ്ധ നേടി.
  ട്രാന്‍സ്‌ജെന്ററുകളും കൊല്ലം കോര്‍പ്പറേഷന് കീഴിലുള്ള ബോധിനി ബഡ്‌സ് സ്‌കൂളിലെ കുട്ടികളും അവതരിപ്പിച്ച നൃത്തവും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പില്ലോ ഡാന്‍സും വേറിട്ടുനിന്നു.