എറണാകുളം: പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് പ്രക്രിയ മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ആകെ 38770 12 ഡി പോസ്റ്റല്‍ വോട്ടിംഗ് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് വരണാധികാരികള്‍ സൂക്ഷ്മപരിശോധന നടത്തി അര്‍ഹരെന്ന് കണ്ടെത്തിയത് 31473 അപേക്ഷകളാണ്. ഇതില്‍ 2158 ഭിന്നശേഷിക്കാരും 29306 മുതിര്‍ന്ന പൗരന്മാരുമാണുള്ളത്.

ബാക്കി കോവിഡ് രോഗികളാണ്. പോസ്റ്റല്‍ വോട്ടിംഗിനായി 1296 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. 323 സംഘങ്ങളായി തിരിഞ്ഞാണ് പോസ്റ്റല്‍ വോട്ടിംഗ് പ്രക്രിയ പുരോഗമിക്കുന്നത്. മൈക്രോ ഒബ്‌സര്‍വര്‍, പോളിംഗ് ഓഫീസര്‍ 1, പോളിംഗ് ഓഫീസര്‍ -2, വീഡിയോ ഗ്രാഫര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ഓരോ നിയോജക മണ്ഡലത്തിലെയും റൂട്ട്മാപ്പ് ഇതിനായി തയാറാക്കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് സംഘം സഞ്ചരിക്കുന്ന റൂട്ട്മാപ്പ് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കിയിട്ടുണ്ട്. 330 വാഹനങ്ങളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിംഗ് നടപടികള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായി വോട്ട് ചെയ്യുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

*പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലെ വോട്ടിംഗ് 28 മുതല്‍*

പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കായി പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. മാര്‍ച്ച് 28, 29, 30 തീയതികളിലാണ് അവശ്യ സര്‍വീസുകാരുടെ പോസ്റ്റല്‍ വോട്ടിംഗ് നടക്കുക. ഇതിനായി ഓരോ നോഡല്‍ ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്.

*വെബ്കാസ്റ്റിംഗ് 1846 ബൂത്തുകളില്‍*

വോട്ടിംഗ് നടപടികള്‍ സുതാര്യമാക്കുന്നതിനായി 1846 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 126 വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാരെയാണ് കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചിട്ടുള്ളത്. 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഒരേസമയം ഇവിടെ നിരീക്ഷിക്കാനാകുക. ഇവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി.

*9154 വനിതകള്‍ 9582 പുരുഷന്മാര്‍*

18720 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 20 ശതമാനം റിസര്‍വ് ആണ്. ഇവരുടെ മൂന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി. 9154 വനിതാ ഉദ്യോഗസ്ഥരും 9582 പുരുഷ ഉദ്യോഗസ്ഥരുമാണുള്ളത്. ജീവനക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് പോസ്റ്റിംഗ് നടത്തിയിട്ടുള്ളത്.

*ബൂത്തുകള്‍ സുസജ്ജം*

3899 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 1647 ബൂത്തുകള്‍ അധികമാണിത്. 119 താത്കാലിക പോളിംഗ് ഓക്‌സിലറി ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എല്ലാ ബൂത്തുകളിലും അഷ്വേഡ് മിനിമം സൗകര്യങ്ങള്‍ സജ്ജമാക്കിട്ടുണ്ട്. റാംപ്, കുടിവെള്ളം, വൈദ്യുതി, ഫര്‍ണ്ണിച്ചറുകള്‍, ബയോ ടോയ്‌ലെറ്റ്, പന്തല്‍, കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉറപ്പാക്കി. കോവിഡ് മാര്‍ഗനിര്‍ദേശം പൂര്‍ണ്ണമായും പാലിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

*കമ്മീഷനിംഗ് 28 ന്*

വോട്ടിംഗ് യന്ത്രം കമ്മീഷനിംഗ് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സിമ്പല്‍ ലോഡിംഗിനുള്ള നടപടികളും പൂര്‍ത്തിയായി.

*നിരീക്ഷണത്തിന് എലീറ്റ് ട്രാക്ക്‌സ്*

വോട്ടിംഗ് യന്ത്രം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്. എലീറ്റ് ട്രാക്ക്‌സ് എന്ന ആപ്ലിക്കേഷനിലൂടെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും. സുതാര്യ ഉറപ്പാക്കും.

*സ്‌ക്വാഡുകള്‍ കര്‍ശനം*

മാതൃക പെരുമാറ്റച്ചട്ട പാലനത്തിനായുള്ള വിവിധ സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഫളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡും ഒരു വീഡിയോ സര്‍വെയലെന്‍സ് സ്‌ക്വാഡുമാണ് പ്രവര്‍ത്തിക്കുന്നത്. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഓരോ ദിവസവും വരണാധികാരിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥിക്ക് നോട്ടീസ് നല്‍കുകയും ചെയ്യും. വീഡിയോ സര്‍വൈലന്‍സ് ടീമിന് ശക്തമായ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിവിജിലിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആകെ 13,000 ത്തിലധികം പരാതികളാണ് ലഭിച്ചത്. എല്ലാ പരാതികളും 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

*പിടിച്ചെടുത്തത് 3.15 കോടിയുടെ അനധികൃത വസ്തുക്കള്‍*

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1.769 കോടി അനധികൃത പണം കണ്ടെടുത്തിട്ടുണ്ട്. 1049 ലിറ്റര്‍ മദ്യവും 1.36 കോടിയുടെ ലഹരി വസ്തുക്കളും അടക്കം ആകെ 3.15 കോടിയുടെ അനധികൃത വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.