പത്തനംതിട്ട:  ഏപ്രില്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലയില്‍ 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.എ.എല്‍ ഷീജ അറിയിച്ചു. 45 വയസു മുതല്‍ 60 വരെ പ്രായമുളള രണ്ടരലക്ഷത്തിലധികം ആളുകള്‍ ജില്ലയിലുണ്ട്. ഇപ്പോള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഇവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുളള സജ്ജീകരണം ഒരുങ്ങും.

ജില്ലയിലെ 63 സര്‍ക്കാര്‍ ആശുപത്രികളിലും 21 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിനേഷന്‍ നടക്കുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, റാന്നി സിറ്റാഡല്‍ പബ്ലിക് സ്‌കൂള്‍, കോന്നി ഗവ. എച്ച്.എസ്.എസ്, അടൂര്‍ ഓള്‍ സെയിന്റ്സ് സ്‌കൂള്‍, തിരുവല്ല ഡയറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും 50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആയിരിക്കും.

60 വയസിനു മുകളില്‍ പ്രായമുളള 2,79,811 പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒന്നരലക്ഷത്തോളം പേര്‍ മാത്രമേ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുളളൂ. ബാക്കിയുളളവര്‍ എത്രയും വേഗം വാക്സിന്‍ എടുത്ത് രോഗ പ്രതിരോധശേഷി കൈവരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. ജില്ലയില്‍ മാര്‍ച്ച് 29 വരെ ആകെ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,95,017 ആണ്.