തിരുവനന്തപുരം: ജില്ലയിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുള്ളതിനാൽ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ 1,000 സമ്മതിദായകർക്കു മാത്രമാക്കി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയ സാഹചര്യത്തിലാണു ജില്ലയിൽ 1,428 ഓക്സിലിയറി പോളിങ് ബൂത്തുകൾ തുറക്കേണ്ടിവന്നിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.
മുൻ തെരഞ്ഞെടുപ്പിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുണ്ടായിരുന്നത്. ഓക്സിലിയറി പോളിങ് ബൂത്തുകൾ കൂടി വരുന്നതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 4,164 ആകും. സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഈ പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളത്. ഓരോ സമ്മതിദായകരുടേയും വോട്ട് ഏതു ബൂത്തിലാണെന്നതു സംബന്ധിച്ചു കൃത്യമായ രേഖകൾ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഇതു പരിശോധിക്കാം.