എറണാകുളം: പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി (ആബ്സെന്‍റീവ് വോട്ടേഴ്സ്) പുതുതായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിംഗ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 14 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി ഈ വിഭാഗത്തിൽ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 80 വയസ്സിന് മുകളില്‍ പ്രായമുളളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗബാധിതര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതുതായി തപാല്‍ വോട്ടിംഗ് സൗകര്യം ലഭ്യമായ ആബ്‌സെന്റീവ് വോട്ടേഴ്‌സ് വിഭാഗം.
ജില്ലയില്‍ ഈ വിഭാഗത്തില്‍ തപാൽ വോട്ട് അനുവദിച്ചത് 31937 പേർക്കായിരുന്നു. ഇവരില്‍ 30342 പേര്‍ തപാല്‍ വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തി. 1595 പേര്‍ വോട്ട് നിരസിച്ചു. ഇവര്‍ക്ക് ഈ തിരഞ്ഞെടുപ്പിൽ ഇനി വോട്ട് ചെയ്യാന്‍ സാധിക്കുകയുമില്ല. തപാല്‍ വോട്ടിനായി അപേക്ഷിച്ച 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 29781 പേരായിരുന്നു. ഇവരില്‍ 28286 പേര്‍ വോട്ട് ചെയ്തു. ഭിന്നശേഷി വിഭാഗത്തിലെ വോട്ടര്‍മാരുടെ എണ്ണം 2147. ഇതില്‍ 2048 പേര്‍ വോട്ട് രേഖപ്പെടുത്തി. കോവിഡ് രോഗബാധിത വിഭാഗത്തില്‍ ഒൻപത് പേരില്‍ എട്ട് പേര്‍ വോട്ട് ചെയ്തു.
ആബ്സെന്‍റീവ് വോട്ടേഴ്സ് വിഭാഗത്തില്‍ ഏറ്റവുമധികം വോട്ടര്‍മാര്‍ ഉണ്ടായിരുന്നത് പിറവം നിയോജകമണ്ഡലത്തിലായിരുന്നു. ഇവിടെ ആകെ വോട്ടര്‍മാര്‍ 3952. ഇതില്‍ 3763 പേര്‍ തപാല്‍ വോട്ടിംഗ് സൗകര്യം വിനിയോഗിച്ചു. രണ്ടാമത്തെ മണ്ഡലം മൂവാറ്റുപുഴ. ആകെ വോട്ടര്‍മാര്‍ 3090. ഇവിടെ 2921 പേരാണ് തപാല്‍വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയത്.
ആബ്‌സെന്റീവ് വോട്ടേഴ്‌സ് വിഭാഗത്തിൽ ഏറ്റവും കുറവ് വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലം തൃപ്പൂണിത്തുറയാണ്. 1240 പേര്‍. ഇവിടെ 1170 പേര്‍ വോട്ട് രേഖപ്പെടുത്തി. മറ്റ് നിയോജക മണ്ഡലങ്ങളും രേഖപ്പെടുത്തിയ വോട്ടുകളും യഥാക്രമം. പെരുമ്പാവൂർ 2574, അങ്കമാലി 2731, ആലുവ 1711, കളമശ്ശേരി 1794, പറവൂർ 2304, വൈപ്പിൻ 1584, കൊച്ചി 1416, എറണാകുളം 1505, തൃക്കാക്കര 1546, കുന്നത്തുനാട് 2499, കോതമംഗലം 2824.