എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഏപ്രില്‍ നാല് രാവിലെ 6.30 വരെ 18176 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് നോഡല്‍ ഓഫിസറും ജില്ലാ പ്ലാനിങ് ഓഫിസറുമായ ലിറ്റി മാത്യു അറിയിച്ചു. ലഭിച്ചവയില്‍ 17761 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 415 പരാതികള്‍ കഴമ്പില്ലാത്തവയാണ് എന്നതിനാല്‍ഉപേക്ഷിക്കുകയും ചെയ്തു.

സി വിജില്‍ ജില്ലാ നോഡല്‍ ഓഫിസായ ജില്ലാ പ്ലാനിംഗ് ഓഫിസില്‍, ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഇത് വരെ ലഭിച്ചവയില്‍ 16804 (92.5%) പരാതികളും അനധികൃത ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്‌ലെക്‌സ് എന്നിവയെ സംബന്ധിച്ചാണ്. കളമശ്ശേരി മണ്ഡലത്തിലാണ് കൂടുതല്‍ പരാതികള്‍ വന്നത്, 2357 എണ്ണം. വൈപ്പിനില്‍ 2225 ഉം കൊച്ചിയില്‍ 2202 ഉം തൃക്കാക്കരയില്‍ 2020 ഉം മുവാറ്റുപുഴയില്‍ 2094 ഉം പരാതികള്‍ ലഭിച്ചു. 69 പരാതികള്‍ മാത്രം ലഭിച്ച പിറവം മണ്ഡലത്തിലാണ് ഏറ്റവും കുറവ്.