കാസര്‍ഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ജില്ലയിൽ അതീവ ജാഗ്രത. അടുത്ത 48 മണിക്കൂറിൽ ജില്ലയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ ഭാഗമായി കർശന സുരക്ഷ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ സതീഷ് കുമാർ സൻജോയ് പോൾ എന്നിവരുടെ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ നിർദ്ദേശം. സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ പ്രവർത്തനം വിപുലീകരിക്കും. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന്് വാഹനങ്ങളിൽ കൂട്ടത്തോടെ വോട്ടർമാരെ എത്തിക്കുന്നത് തടയും.

അനധികൃതമായി പണം, മദ്യം, ആയുധം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്ത് തടയാൻ അതിർത്തി ചെക് പോസ്റ്റുകളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം മുഴുവൻ സമയവും ജാഗ്രത പാലിക്കും. ഇതിനായി ഫ്‌ളൈയിങ് സ്‌ക്വാഡുകളേയും വിന്യസിച്ചിട്ടുണ്ട്. ആളുകൾ കൂട്ടമായി താമസിക്കുന്ന കോളനികളിൽ ഉൾപ്പെടെ മദ്യം, പണം എന്നിവ വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന നീക്കങ്ങൾ കർശനമായി തടയുന്നതിന് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. സംശയകരമായ സാഹചര്യത്തിൽ പ്രലോഭനങ്ങളുമായി കോളനികളിൽ എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കൈമാറാനും നടപടി സ്വീകരിക്കും.

പൊലീസ്, എക്സൈസ്, വനം, മോട്ടോർ വെഹിക്കിൾ, വനം വകുപ്പ് തുടങ്ങിയ യൂണിഫോാം വിഭാഗങ്ങളെയും അതിർത്തികളിൽ കർശന പരിശോധനയ്ക്കായി നിയോഗിച്ചു. സുതാര്യവും നിർഭയവും സ്വതതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിരീക്ഷകർ നിർദ്ദേശിച്ചു. യോഗത്തിൽ എക്സ്പൻഡിച്ചർ നോഡൽ ഓഫീസർ കെ. സതീശൻ, വരണാധികാരികൾ, അസിസ്റ്റന്റ് എക്സപന്റിച്ചർ ഒബ്സർവർമാർ, എ.ഡി.എം. അതുൽ സ്വാമിനാഥ് എന്നിവർ പങ്കെടുത്തു.