പത്തനംതിട്ട:  ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റിലാണ് മൂന്നാം ഘട്ട റാന്‍ഡ മൈസേഷന്‍ നടന്നത്. മൂന്നാം റാന്‍ഡമൈസേഷനില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്ത് നിയമിച്ചു നല്‍കി. റിസര്‍വ് ഉള്‍പ്പടെ 7420 പേരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

മൈക്രോ ഒബ്സര്‍വര്‍മാരുടെ റാന്‍ഡമൈസേഷനും നടത്തി. അഞ്ചു മണ്ഡലങ്ങളിലായി 147 പേരെയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 29 പേര്‍, റാന്നി-29, ആറന്മുള-35, കോന്നി -28, അടൂര്‍-28 എന്നിങ്ങനെയാണ് ആളുകളെ നിയോഗിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സുതാര്യവും നിഷ്പക്ഷമായും കൃത്യമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വരുടെ പ്രധാന ചുമതല.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിച്ചിട്ടുളളത്.
പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ട്,
റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ, ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.