തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വെബ് കാസ്റ്റിംഗ് കണ്ട്രോള്‍ റൂം പ്രവർത്തനസജ്ജമായി. ജില്ലയിലെ 3858 ബൂത്തുകളിൽ 1750 ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കലക്ട്രേറ്റിനോട് ചേർന്നുള്ള ജില്ലാ ആസൂത്രണ ഭവനിൽ സജ്ജമാക്കിയിട്ടുള്ള 73 കംപ്യൂട്ടറുകളുടെ പ്രവർത്തനത്തിന് വിവിധ പഞ്ചായത്തുകളിലെ 73 ടെക്നിക്കൽ അസിസ്റ്റൻ്റുമാരെ നിയമിച്ചിട്ടുണ്ട്. ഇത് കൂടാതെ സൂപ്പർവിഷൻ പ്രവർത്തനങ്ങൾക്ക് 16 അക്ഷയ സൂപ്പർവൈസർമാരെയും വെബ്കാസ്റ്റിംഗ് സംവിധാനത്തിൻ്റെ നിരീക്ഷണത്തിന് 14 റവന്യൂ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ജില്ലാതല വെബ്കാസ്റ്റിംഗിൻ്റെ മേൽനോട്ടം വഹിക്കുന്നത് നോഡൽ ഓഫീസറായ കലക്ട്രേറ്റ് ജൂനിയർ സൂപ്രണ്ടൻ്റ് എ ഐ ജെയിംസ് ആണ്.

ഒരു ഉദ്യോഗസ്ഥൻ 24 ബൂത്തുകള്‍ നിരീക്ഷിക്കുന്ന രീതിയിലുള്ള സാങ്കേതിക സംവിധാനമാണ് കണ്ട്രോള്‍ റൂമില്‍ ഓരോ കംപ്യൂട്ടറിലും ഒരുക്കിയിരിക്കുന്നത്. വെബ് കാസ്റ്റിംഗിലെ സാങ്കേതിക-വൈദ്യുത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെൽട്രോൺ, അക്ഷയ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രസ്തുത വിഭാഗത്തിലെ നിരീക്ഷകരെ അറിയിക്കും. വൈബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളില്‍ ഓരോ വെബ് ക്യാമറയും ലാപ്ടോപ്പുമാണ് സജ്ജമാക്കിയിട്ടുണ്ട്.

ഇതിനു പുറമേ ജില്ലയിൽ ഒട്ടാകെ തിരഞ്ഞെടുത്ത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം നിരീക്ഷിക്കുന്നതിന് 40ഓളം അക്ഷയ സൂപ്പർവൈസർമാരെ നിയമിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ് നടക്കുന്ന ബൂത്തികളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് ഈ ടീം പ്രശ്‌നങ്ങള്‍ പരിഹരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കൺട്രോള്‍ റൂമില്‍ നിന്ന് തന്നെ നിര്‍ദേശം ലഭിക്കുന്ന രീതിയിലാണ് കൺട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് കാസ്റ്റിംഗ് ലൈവ് സ്ട്രീമിംഗ് സോഫ്റ്റ് വെയര്‍ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യമായി നടപ്പാക്കുന്ന വെബ്കാസ്റ്റിംഗ് സംവിധാനത്തിലൂടെ ക്രമസമാധാന പാലനം നിലനിർത്തുന്നത് ഉൾപ്പെടെ കള്ളവോട്ടുകളും ഇരട്ടവോട്ടുകളും തടയുന്നതിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും സാധിക്കും.