മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 500 കവിഞ്ഞു. ശനിയാഴ്ച (ഏപ്രില്‍ 10) 549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് 22 ന് വൈറസ്ബാധിതരുടെ എണ്ണം 100 ല്‍ താഴെയെത്തിയ ശേഷമാണ് ഇപ്പോള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്. 81 പേര്‍ക്കായിരുന്നു മാര്‍ച്ച് 22 ന് വൈറസ്ബാധ. കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 528 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒമ്പത് പേര്‍ക്കും രോഗം ബാധിച്ചു. നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.

18,871 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,210 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 136 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 86 പേരും 75 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. 304 പേരാണ് വിദഗ്ധ ചികിത്സയ്ക്കു ശേഷം ശനിയാഴ്ച രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ രോഗ വിമുക്തരായവരുടെ എണ്ണം 1,23,371 ആയി. ഇതുവരെ 618 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും പാലിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ വാക്സീന്‍ സ്വീകരിക്കുന്നതിലും അനാസ്ഥ പാടില്ല. കോവിഡ് രണ്ടാം തരംഗത്തില്‍ ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നത് 45 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ്. ഇത് മുന്‍നിര്‍ത്തി 45 വയസിനു മുകളില്‍ പ്രായമുള്ളവരെല്ലാവരും നിര്‍ബന്ധമായും വാക്സീന്‍ സ്വീകരിച്ച് സുരക്ഷിതരാകണം.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.