ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത്‌ /നഗരസഭാ തല ജാഗ്രതാ സമിതികൾ തിങ്കളാഴ്ച തന്നെ അടിയന്തിര യോഗം ചേർന്നു. കോവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ നിർദ്ദേശപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്നത്.

അതത് പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വാർഡ് തല ജാഗ്രതാ സമിതികൾ വരും ദിവസങ്ങളിൽ ചേരും. ഇതോടൊപ്പം തന്നെ വാക്സിനേഷൻ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് പ്രാദേശിക തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. ജനങ്ങളിലേക്ക് പ്രതിരോധ പ്രവർത്തനങ്ങൾ എത്തിക്കുവാൻ മൈക്ക് അനൗൺസ്‌മെന്റുകൾ നടത്തും. കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രാദേശികമായി കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും വിവിധ തദ്ദേശ സ്ഥാപനങ്ങൾ ചർച്ച ചെയ്തു.

വിവാഹം, മരണാനന്തര ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കുകയും നിർദ്ദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടനടി പിഴ ചുമത്തുകയും ചെയ്യാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കും. ഉത്സവ പരിപാടികൾ കർശന നിയന്ത്രണത്തോട് കൂടി മാത്രമേ നടത്താവൂ എന്ന് ബന്ധപ്പെട്ട ഭാരവാഹികൾക്ക് നിർദ്ദേശം നൽകും. ആരോഗ്യ പ്രവർത്തകരുടെ ലഭ്യതകുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കി പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ജാഗ്രതാ സമിതി യോഗങ്ങളിൽ തീരുമാനിച്ചു.