കൊല്ലം: മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്.

ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണം.

60 വയസിന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിത ശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അതീവ ജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും എല്ലാ തലങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ശ്രീലത അറിയിച്ചു.