പാലക്കാട്: പൊതുനിരത്തുകളില്‍ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ മുന്‍കരുതല്‍, അറിയിപ്പ് ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മേഴ്‌സി കോളേജ്- തിരുനെല്ലായി റോഡിലുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളും റോഡിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

റോഡ് പണികള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകള്‍ കെട്ടി സുരക്ഷ ഒരുക്കുകയും ബാരിക്കേഡുകളില്‍ രാത്രികാലത്ത് മുന്നറിയിപ്പ് ലഭിക്കുന്ന വിധത്തിലുള്ള റിഫ്‌ളക്ടര്‍ സ്ഥാപിക്കുകയും ചെയ്യണം. നിര്‍മ്മാണ പ്രവര്‍ത്തന സമയത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുകയും അതത് തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്‍കുകയും ചെയ്യണം.

റോഡുകളില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കെ.എസ്.ഇ.ബി/ വാട്ടര്‍ അതോറിറ്റി കേബിളുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എ.ഡി.എം എന്‍.എം. മെഹ്‌റലി, ആര്‍.ഡി.ഒ എന്‍.എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.