എറണാകുളം: ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉല്പാദനം വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ ചികിത്സ ഉറപ്പാക്കുന്നതിനാണ് ഓക്സിജൻ ഉല്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായി കളക്ടർ എസ്.സുഹാസിൻ്റ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ബി.പി.സി എല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ മൂന്ന് ടണ്ണാക്കി ഉയർത്താനും നിർദ്ദേശം നൽകി. നിലവിൽ രണ്ട് ടണ്ണാണ് ബി.പി.സിഎല്ലിൻ്റ ഉല്പാദനം. പുതിയ പ്ലാൻറുകളിൽ നിന്നുമുള്ള ഓക്സിജൻ ഉല്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. പുതിയതായി നാല് പ്ലാൻറുകളാണ് ജില്ലയിൽ വരുന്നത്.
ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി, പള്ളുരുത്തി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പുതിയ പ്ലാൻ്റുകൾ സ്ഥാപിക്കുന്നത്. എഫ്.എ.സി.റ്റി യാ ണ് പ്ലാൻറുകളുടെ നിർമ്മാണ ചിലവ് വഹിക്കുന്നത്. നിലവിൽ 150 നടുത്ത് ഓക്സിജൻ കോൺസൻട്രേറ്ററുകളും ജില്ലയിലുണ്ട്. ഇതിൻ്റെ എണ്ണവും വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.