പാലക്കാട്: കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ കോവിഡ് -19 തീവ്രബാധിത മേഖലകളായ എട്ട് ഗ്രാമപഞ്ചായത്തുകളിൽ സെക്ഷൻ 144 പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ, കൊപ്പം, പരുതൂർ, പല്ലശ്ശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമാണ് 144 പ്രകാരം ഏപ്രിൽ 30 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങൾ ഇപ്രകാരം

1. പ്രദേശത്തെ എല്ലാ വ്യക്തികളും ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

2. വിവാഹത്തിന് 50 പേർക്കും (രണ്ടുമണിക്കൂർ സമയപരിധി) മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കുമാണ് പങ്കെടുക്കാനാവുക. വിവാഹം കോവിഡ്- 19 ജാഗ്രത പോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്തിരിക്കണം.

3. മതപരവും രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ പരിപാടികളിലും വലിയ തോതിലുള്ള പൊതു ജനപങ്കാളിത്തം അനുവദനീയമല്ല.

4. പൊതുസ്ഥലങ്ങളിൽ അഞ്ചോ അഞ്ചിൽ കൂടുതലോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും.

5. സർക്കാർ- സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, പൊതുഗതാഗത സംവിധാനം എന്നിവയ്ക്ക് സർക്കാർ നിബന്ധന പ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാവുന്നതാണ്.

അവശ്യ സർവീസുകൾ, നിയമം നടപ്പിലാക്കുന്നവർ, സർക്കാർ-പി.എസ്‌.സി പരീക്ഷകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഈ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.