പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 14 സ്വകാര്യ ആശുപത്രികളിലെ ആകെ ബെഡിന്റെ 25 ശതമാനവും ആകെ ഓക്‌സിജന്‍ ബെഡിന്റെ 25 ശതമാനവും ആകെ ഐ.സി.യു ബെഡിന്റെ 25 ശതമാനവും കോവിഡ് ചികിത്സക്കായി മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. അത്താണി, നെന്മാറ അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി. കെ ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെല്‍ കെയര്‍ ആശുപത്രികള്‍, കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട’് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗുരുതര രോഗബാധിതരെ കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കുന്നത്. കാറ്റഗറി എ യില്‍ ഉള്‍പ്പെട്ട ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗബാധികതര്‍ സി.എഫ്.എല്‍.ടി.സി കളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലും വീടുകളുമായി ചികിത്സയില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.