കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും വാക്സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നുന്നതിൽ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ് അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യൂത്ത് ക്ലബുകളുടെ പങ്കാളിത്തം ഊർജിത പ്പെടുത്തുന്നതിന് നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച വെപിനാറിലാണ് ഹെൽപ്പ് ഡെസ്‌ക്കുകൾ തുടങ്ങാനുള്ള തീരുമാനം. ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡിഷണൽ ഡയറക്ടർ, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ, ജില്ലാ യൂത്ത് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു .

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന മാർഗനിർദേശമനുസരിച്ച് ജില്ലാ നെഹ്റു യുവകേന്ദ്രകളുടെ മേൽനോട്ടത്തിലായിരിക്കും ഹെൽപ് ഡെസ്‌കുകളുടെ പ്രവർത്തനം. ഓരോ ജില്ലയിലും 100 യൂത്ത് ക്ലബുകളിലാണ് ആദ്യ ഘട്ടത്തിൽ ഡെസ്‌കുകൾ തുടങ്ങുന്നത്. പിന്നീട് നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്യ്ത് പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളിലും ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനം വ്യപിപ്പിക്കും. സന്നദ്ധ സംഘടന പ്രവർത്തകർ വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ .എൽ സരിത അഭ്യർഥിച്ചു.