കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 68 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര താലൂക്ക് പരിധിയിലെ വിവിധ മേഖലകളില്‍ നടന്ന പരിശോധനയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചു ഭക്ഷണം വിതരണം ചെയ്ത ഹോട്ടല്‍ ഉടമയില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി. കൂടാതെ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് പിഴയും 111 കേസുകള്‍ക്ക് താക്കീതും നല്‍കി. ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) പി. ബി സുനിലാല്‍, കൊട്ടാരക്കര തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ജി. അജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പത്തനാപുരം താലൂക്കിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ഒരു സ്ഥാപനത്തില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. പത്തനാപുരം താലൂക്ക് തഹസില്‍ദാര്‍ സജി.എസ്.കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി താലൂക്ക് തഹസീല്‍ദാര്‍ കെ. ജി മോഹനന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, തെക്കുംഭാഗം, തഴവ, കുലശേഖരപുരം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 295 കേസുകള്‍ക്ക് താക്കീത് നല്‍കി. 42 കേസുകളില്‍ പിഴ ഈടാക്കി.

കുന്നത്തൂരില്‍ വിവിധ ഇടങ്ങളില്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ കോവിഡ് നിയമലംഘനം കണ്ടെത്തിയ എട്ടു കേസുകളില്‍ പിഴ ഈടാക്കി. 84 കേസുകളില്‍ താക്കീത് നല്‍കി. തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലം താലൂക്ക് തഹസീല്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ കൊട്ടിയം, മയ്യനാട്, കൂട്ടിക്കട എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളില്‍ പിഴ ഈടാക്കി. 19 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍ താലൂക്കിലെ കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, വലിയേല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. രണ്ട് കേസുകളില്‍ പിഴ ഈടാക്കി. തഹസീല്‍ദാര്‍ പി.വിനോദ് രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.