എറണാകുളം: കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരും ദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയ്യാറാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ബി.പി.സി.എൽന് സമീപം 500, അഡ്ലക്സ് ചികിത്സ കേന്ദ്രങ്ങിൽ 500, വിവിധ പ്രാഥമിക, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലായി 400, എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 150 എന്നിങ്ങനെ ഓക്സിജൻ കിടക്കകൾ അടിയന്തരമായി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും കോവിഡ് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മാർഗനിർദേശങ്ങൾ പാലിച്ച് വാക്സിനേഷൻ നടപടികൾ മുന്നോട്ടു പോകും. ജില്ലയിൽ നിലവിൽ 1667 ഒക്സിജൻ കിടക്കകൾ ലഭ്യമാണെന്ന് അറിയിച്ച കളക്ടർ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഹോട്ട് ലൈൻ സംവിധാനം എർപ്പെടുത്തുമെന്നും അറിയിച്ചു.

എല്ലാ രോഗികൾക്കും കിടക്കകൾ ലഭ്യമാക്കാൻ കേന്ദ്രീകൃത സംവിധാനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. വാക്സിനേഷനിൽ രണ്ടാം ഡോസ് എടുക്കേണ്ടവർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകുമെന്നും യോഗത്തിൽ വ്യക്തമാക്കി.ഓക്സിജന്റെ ലഭ്യത ഉറപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ട പി. രാജീവ് എം.എൽ.എ. സാങ്കേതിക വിദ്യയിലൂന്നിയുള്ള ജില്ലയിലെ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദേശീയ ശ്രദ്ധനേടിയതാണെന്നും ഈ സംവിധാനം ജനപ്രതിനിധികൾക്കുകൂടി ലഭ്യമാക്കണമെന്നും നിർദ്ദേശിച്ചു.

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വെന്റിലേറ്റർ സൗകര്യം വർദ്ധിപ്പിക്കണമെന്നും ആശുപത്രികളിൽ കൂടുതൽ ജീവനക്കാരെ ഉറപ്പാക്കണമെന്നും ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു, ആശുപത്രികൾക്ക് സമീപം പരിമിതമായ രീതിയിൽ ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാക്കണമെന്ന് യോഗത്തിൽ തോമസ് ചാഴികാടൻ എം.പി നിർദേശിച്ചു.

വാക്സിനേഷന് രജിസ്റ്റർ ചെയ്തവർക്ക് സമയം ക്രമീകരിച്ച് തിരക്ക് കുറക്കണമെന്ന് ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെടു. പറവൂർ താലൂക്ക് ആശുപത്രിയിൽ ജീവനാക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് എം.എൽ.എ വി.ഡി. സതീശൻ ആവശ്യപ്പെട്ടു.പൊതു വിതരണ കേന്ദ്രങ്ങൾ അടഞ്ഞ് കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. വീടുകളിൽ കോവിഡ് രോഗികൾക്ക് മരണം സംഭവിച്ചാൽ നടപടി ക്രമങ്ങളിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ടി.ജെ വിനോദ് എം.എൽ.എ ചൂണ്ടിക്കാട്ടി. മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ എഫ്. എൽ.ടി.സികൾ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് പി.വി ശ്രീനിജൻ എം.എൽ.എ ആവശ്യപ്പെട്ടു. പൾസ് ഓക്സി മീറ്ററുകളുടെ ഗുണനിലവാരം സംബന്ധിച്ച് കൃത്യമായ വിവരം ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.

ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവ കണ്ടെത്തി കൂടുതൽ എഫ്. എൽ.ടി.സികൾ സജ്ജമാക്കണമെന്ന് കെ. ബാബു എം.എൽ.എ അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികൾക്ക് വാക്സിനേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു.എം.എൽ.എമാരായ റോജി എം. ജോൺ, ആൻറണി ജോൺ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഓൺ ലൈനിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.