13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുത്തൻ കാൽവെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 കിലോ ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് ജില്ലാകലക്ടർ എസ്. സാംബശിവ റാവുവിന്റെ നേതൃത്തിൽ സ്ഥാപിച്ചു. പി.കെ സ്റ്റീൽസാണ് താൽക്കാലിക സഹായമായി ടാങ്ക് കൈമാറിയത്. ജില്ലയിലെ ഓക്സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കാൻ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്നത്.

കോവിഡ് രോഗികളുടെ വർദ്ധനവ് തുടരുകയാണെങ്കിൽ പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ഓക്സിജൻ പര്യാപ്തമാവാത്ത സാഹച ര്യമുണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. മുൻകരുതൽ എന്ന നിലയിൽ ജില്ലാ ഭരണകൂടം പി.കെ സ്റ്റീൽസുമായി ബന്ധപ്പെട്ട് 13 കിലോ ലിറ്റർ ഓക്സിജൻ സംഭരണ ടാങ്ക് താത്കാലികമായി ഏറ്റെടുക്കുകയായിരുന്നു.

ടാങ്ക് കൃത്യതയോടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ഹെവി മെഷീനറിയുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഏറ്റെടുത്തത്. സൗജന്യമായാണ് യു.എൽ.സി.സി.എസ് പ്രവൃത്തി നടത്തിയത്.