എറണാകുളം:   കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

വെള്ളപ്പൊക്കമുണ്ടായാൽ ക്യാമ്പുകൾ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സി എഫ്എൽടിസികൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം.

ആക്ടീവ് കേസുകൾ കൂടുതലുള്ള പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലിൽ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനസജ്ജമാകും. 1000, 500 വീതം ഓക്സിജൻ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

വാർഡ് തല ദ്രുത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയാലേ കോവിഡ് വ്യാപനം ചെറുക്കാനാകൂ എന്ന് യോഗം വിലയിരുത്തി. കൂടുതൽ അംഗങ്ങളെ ചേർത്ത് പ്രവർത്തനം ശക്തമാക്കും. ആരോഗ്യം, പോലീസ്, റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിലുള്ള ഇൻസിഡെൻസ് റെസ്പോൺസ് സിസ്റ്റം ദ്രുത കർമ്മ സേനയുടെ പ്രവർത്തനം നിരീക്ഷിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാർ അവരവരുടെ പരിധിയിൽ നടക്കുന്ന വിവാഹം, മരണം പോലുള്ള ചടങ്ങുകൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലനം ഉറപ്പാക്കും.

കോവിഡ് ബാധിതരാകുന്ന ജയിലുകളിലെ പ്രതികൾക്ക് ജയിലുകളിൽ തന്നെ ചികിത്സ ഉറപ്പാക്കും. സ്ഥിരം ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. ടെലി മെഡിസിൻ, ഓൺ കോൾ മെഡിസിൻ എന്നിവയും ലഭ്യമാക്കും. കോവിഡ് പോസിറ്റീവാകുന്ന റിമാൻഡ് പ്രതികളെ കളമശേരി നുവാൽസിൽ സജ്ജമാക്കുന്ന എഫ് എൽടിസിയിലേക്ക് മാറ്റും.

*കിഴക്കമ്പലം കിറ്റെക്സിൽ പരിശോധന*

കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്സ് കമ്പനിയിൽ തൊഴിലാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നതായി സന്ദേശങ്ങൾ പ്രചരിക്കുകയും ഫോൺ വഴി പരാതികൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകി.

കിറ്റെക്സ് കമ്പനിയുടെ ഉല്‍പാദന യൂണിറ്റില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്നും വ്യക്തമാക്കുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ആലുവ റൂറൽ എസ്.പി. കെ. കാർത്തിക് ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്നാണ് പ്രശ്നത്തിൽ അന്വേഷണം നടത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചത്.