ശ്വാസംമുട്ടൽ ലക്ഷണമായി കാണുമ്പോഴും ആസ്തമ ചികിത്സയിലും ഫലവത്തായ മരുന്നായി ആസ്പിഡോസ്പെർമ (aspidosperma) ഉപയോഗിക്കുന്നുവെന്നതുകൊണ്ട് ഓക്‌സിജനു പകരമായി ഇതു ഉപയോഗിക്കാം എന്നർഥമില്ലെന്ന് ഹോമിയോപ്പതി ഡയറക്ടർ അറിയിച്ചു.

ഓക്‌സിജൻ നൽകേണ്ടവർക്ക് ഓക്‌സിജൻ നൽകുക തന്നെ വേണം. സസ്യജന്യമായ മരുന്നായ ആസ്പിഡോസ്പെർമ പ്രധാനമായും ശ്വാസകോശ രോഗങ്ങളുടെ മുക്തിക്കാണ് ഉപയോഗിക്കുന്നത്. ശ്വസനകേന്ദ്രങ്ങളെ ഉദ്ദീപിപ്പിക്കാൻ കഴിവുള്ള മരുന്ന് രോഗാവസ്ഥ മൂലം രക്തത്തിലേക്ക് ഓക്‌സിജൻ ആഗിരണം ചെയ്യാനുള്ള താത്കാലിക തടസ്സങ്ങളെ മാറ്റും. എന്നാൽ, ഹോമിയോപ്പതി ശാസ്ത്രശാഖയിൽ ലക്ഷണശാസ്ത്രം അനുസരിച്ചും ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചുമാണ് മരുന്നിന്റെ ഡോസും പൊട്ടൻസിയും നിശ്ചയിക്കുന്നത്. അതുകൊണ്ട് വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്ന് ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഡയറക്ടർ വ്യക്തമാക്കി.