വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോർട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിയറ്റിൽ ഈ മാസം 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതൽ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം.
ചകിരി മില്ലുകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകും. വളം, കീടനാശിനി കടകൾ ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കും. കോവിഡ്മൂലം മരണമടയുന്നവരുടെ മൃതദേഹങ്ങൾ മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തണം. മരണമടയുന്നവരെ ഉടൻ തന്നെ വാർഡുകളിൽനിന്നു മാറ്റാൻ സംവിധാനമുണ്ടാക്കും.

ടെക്‌നിക്കൽ സർവകലാശാലയിൽ അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്.വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർ മാരുടെ യോഗം കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്നാണ് പൊതുവേ അവരുടെ അഭിപ്രായം. കോവിഡ് നിയന്ത്രണങ്ങൾ മാറിക്കഴിഞ്ഞാൽ ജൂൺ 15 പരീക്ഷകൾ ആരംഭിക്കാമെന്നാണ് വിസിമാരുടെ വിലയിരുത്തൽ. അതനുസരിച്ച് പരീക്ഷ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാന്റിങ് സെന്ററുകളും പ്രവർത്തനം തുടങ്ങി.

കോവിഡ് പ്രതിരോധ സാമഗ്രികൾ പൊതുവിപണിയിൽ വിൽക്കുന്നതിന് വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുളള പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വിൽക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം നടപടികൾ കണ്ടെത്തുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുളള നിയമ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പൾസ് ഓക്‌സിമീറ്ററുകൾ വിപണിയിൽ നിന്നു വാങ്ങാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. ശരീരത്തിൻറെ ഓക്‌സിജൻ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്.
ഗുണനിലവാരമില്ലാത്ത പൾസ് ഓക്‌സിമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്.

അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്‌സിമീറ്ററുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സർക്കാർ ഉടൻ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.