കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്ന കുടുംബങ്ങൾക്ക് വീടുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസർമാർ ഇത് ഉറപ്പുവരുത്തി, റേഷനിംഗ് ഇൻസ്‌പെക്ടർമാരുടെ സാന്നിധ്യത്തിൽ വേണം റേഷൻ എത്തിക്കാൻ നടപടി സ്വീകരിക്കേണ്ടത്. അർഹതയുള്ള കുടുംബങ്ങൾക്ക് ബയോമെട്രിക്ക് സംവിധാനം ഒഴിവാക്കി ഇ പോസിൽ വിവരം രേഖപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളോ ജില്ലാ കളക്ടർ തീരുമാനിക്കുന്ന അംഗീകൃത വോളണ്ടിയർ വഴിയോ റേഷൻ വീടുകളിലെത്തിക്കാം. ഇത്തരത്തിലുള്ള വിതരണത്തിന്റെ സർട്ടിഫിക്കറ്റ് സൂക്ഷിക്കുകയും റേഷൻ കടകളിലെ രജിസ്റ്ററിൽ വിവരം രേഖപ്പെടുത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.

ക്വാറന്റീനിൽ കഴിയുന്നവർക്ക് റേഷൻ ലഭിക്കാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണഭോക്താക്കളുടെ അഭിപ്രായം അറിയാൻ മന്ത്രി നടത്തിയ സൂം മീറ്റിലാണ് ആവശ്യമുയർന്നത്. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന ആവശ്യം ചില ഉദ്യോഗാർത്ഥികൾ അറിയിച്ചു. ഏഴ് ഒഴിവുകളിൽ ആറെണ്ണത്തിൽ നിയമനം നൽകിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഒന്ന് പ്രൊമോഷൻ ഒഴിവാണ്. ഈ ഒഴിവ് സംബന്ധിച്ച് ഇപ്പോൾ കേസ് നിലവിലുണ്ട്. ഒഴിവുകൾ വരുന്നതനുസരിച്ച് നിയമനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

മാവേലി മെഡിക്കൽ സ്‌റ്റോറുകൾ കൂടുതലായി തുറക്കണമെന്നും ഇവയെ ജനകീയമാക്കണമെന്നും അഭിപ്രായമുയർന്നു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ നടപടി വേണമെന്ന ആവശ്യങ്ങളും പങ്കെടുത്തവരിൽ നിന്നുണ്ടായി. വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നു മണി വരെ മന്ത്രി  സൂം മീറ്റിൽ ജനങ്ങളുമായി സംവദിക്കും. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെയും പി. ആർ. ഡിയുടെയും വെബ്‌സൈറ്റുകളിൽ ലിങ്ക് ലഭിക്കും.