എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി സർവീസ് സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജനങ്ങളുമായി ഏറ്റവും അധികം ഇടപഴകുന്ന ഉദ്യോഗസ്ഥരെന്ന നിലയിൽ എപ്പോഴും സേവന സന്നദ്ധരാകണമെന്ന് റവന്യൂ മന്ത്രി ആമുഖത്തിൽ പറഞ്ഞു. വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചും വില്ലേജാഫീസുകളെ കൂടുതൽ ജനസൗഹൃദമാക്കും. റവന്യൂ ഓഫീസുകളെ സേവനകേന്ദ്രങ്ങൾ ആക്കുന്നതോടൊപ്പം ജീവനക്കാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും നടപടികളുണ്ടാകും. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടർ മുതൽ വില്ലേജ് ഓഫീസർ വരെയുളള ജീവനക്കാരുമായി അടുത്ത ഘട്ടത്തിൽ ആശയവിനിമയം നടത്തി അഭിപ്രായ സ്വരൂപണം നടത്തും. വില്ലേജ് ഓഫീസുകളുടെ ആധുനികവത്കരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

വില്ലേജ് ഓഫീസുകൾ പൂർണ്ണമായി ജനസൗഹൃദമായി മാറണമെന്നാണ് ആഗ്രഹമെന്നും ഓഫീസുകളിൽ ജനങ്ങൾ എത്താതെ തന്നെ സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളിലും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കും. എന്നാൽ അഴിമതിയും അനാസ്ഥയും സ്വജനപക്ഷപാതവും വച്ചു പൊറുപ്പിക്കില്ല. അത്തരം പ്രവൃത്തികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. സംഘടനാ പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങളിൽ ഗൗരവത്തോടെയുളള ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.