പറമ്പിക്കുളം  ആളിയാർ കരാർ പുതുക്കുന്നതിന് കേരളം നടപടി സ്വീകരിക്കും. വിവിധ വശങ്ങൾ പരിശോധിച്ച ശേഷം തമിഴ്നാടിനും കേരളത്തിനും സമ്മതമായ ഒരു ഒത്തുതീർപ്പിലെത്തിയാവും പുതിയ കരാർ നടപ്പിൽ വരുത്തുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാകില്ലെന്നും ഉറപ്പുവരുത്തും. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പദ്ധതികളും നയപ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നുണ്ട്.
നദീതടങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. കാവേരി തടത്തിൽ നിന്ന് ലഭിക്കുന്ന 30 ടി.എം.സി വെള്ളം അട്ടപ്പാടിവാലി ജലസേചന പദ്ധതി പോലെയുള്ള അനുയോജ്യ പദ്ധതികൾക്ക് വിനിയോഗിക്കാൻ ശ്രമിക്കും. കടലാക്രമണം രൂക്ഷമായ ചെല്ലാനം, കൈപ്പമംഗലം, ചേർത്തല, പൂന്തുറ എന്നിവിടങ്ങളിൽ കഴിയുന്നവരുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്താൻ ശ്രദ്ധിക്കും. ജലവിഭവ മേഖലയിൽ എൻജിനിയറിംഗ് സ്റ്റാർട്ട്അപ്പുകളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് സാങ്കേതിക സ്റ്റാർട്ട്അപ്പുകൾക്ക് വളക്കൂറുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ജലവിഭവ വകുപ്പ് നടപടി സ്വീകരിക്കും. പുതിയ നയങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് നേരത്തെ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളുടെയും തുറന്ന കിണർ റീചാർജിംഗിന്റേയും ഓഡിറ്റ് നടത്തും.

ജലവിഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കുള്ള ഏക ആധികാരിക വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമായി കേരള വാട്ടർ റിസോഴ്സസ് ഇൻഫർമേഷൻ സിസ്റ്റം കമ്മീഷൻ ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകൾ, പ്രളയ മുന്നറിയിപ്പുകൾ, റിസർവോയറുകളിലെ ജലപരിപാലനം, ജലത്തിന്റെ ഗുണനിലവാരം, ജലസേചനം നടത്തിയ പ്രദേശം, ഉപരിതല ജലവും ഭൂജലവും മുതലായവ സംബന്ധിച്ച വിവരങ്ങളാകും ഇതിലുണ്ടാകുക.
നദീതടങ്ങളിലെ ജലസംബന്ധിയായ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി റിവർ ബേസിൻ കൺസർവേഷൻ ആൻറ് മാനേജ്മെൻറ് അതോറിറ്റി ജലവിഭവ വകുപ്പ് രൂപീകരിക്കും.

കർഷകസഹകാരികളുടെയും കർഷക കൂട്ടായ്മകളുടെയും ഗുണത്തിനായി കമ്യൂണിറ്റി ബേസ്ഡ് മൈക്രോ-ഇറിഗേഷൻ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകും. അന്തരിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഓർമയ്ക്കായി കമ്യൂണിറ്റി ബേസ്ഡ് മൈക്രോ-ഇറിഗേഷൻ പദ്ധതി കൊണ്ടുവരാനും സർക്കാർ ഉദ്ദേശിക്കുന്നു.
കോവിഡ് മഹാമാരിയുടെ പരാധീനതകൾക്കിടയിലും 2020-21 കാലയളവിൽ ആകെ 4,04,464 വ്യക്തിഗത ജലവിതരണ കണക്ഷനുകൾ ജൽ ജീവൻ മിഷന്റെ ഭാഗമായി ഗ്രാമീണ കുടുംബങ്ങളിൽ ലഭ്യമാക്കി.
കടലാക്രമണം രൂക്ഷമാകുന്ന തീരമേഖലകളായ ചെല്ലാനം, കൈപ്പമംഗലം, ചേർത്തല, പൂന്തുറ എന്നിവിടങ്ങളിലെ അന്തേവാസികളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കാൻ അതീവശ്രദ്ധ നൽകുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.