ജില്ലാ ഭരണകൂടത്തിന്റെ കീഴിലുളള ദുരന്ത നിവാരണ അതോറിറ്റിയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും ചേര്‍ന്ന് വെള്ളൂര്‍ പഞ്ചായത്തിലെ മേലാവൂര്‍ ജാതിക്കാ മലയിലുളള മരിയാ പ്രെട്രോളിയം പ്രൈവറ്റ് ലിമിറ്റഡിന്റെ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലും കീഴൂര്‍ ജംഗ്ഷനടുത്തുളള കാഞ്ഞിരം കവലയിലും മോക്ക് ഡ്രില്‍ നടത്തി. എല്‍പിജി ടാങ്കറും ക്ലോറിന്‍ വാതകവുമായി പോയ വാഹനവും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തെ ആസ്പദമാക്കിയാണ് മോക്ഡ്രില്‍ നടത്തിയത്. അവിചാരിതമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. രാവിലെ 10.30 ആരംഭിച്ച മോക്ക് ഡ്രില്‍ രണ്ടര മണിക്കൂറോളം നീണ്ടു നിന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ഡി.എം.ഒ എന്നിവര്‍ മോക്ക് ഡ്രില്ലില്‍ പങ്കാളികളായി. എച്ച്.എന്‍.എല്‍, എം.ആര്‍.എഫ്, എന്‍.റ്റി.പി.സി തുടങ്ങിയ കമ്പനികളിലെ ഉദ്യോഗസ്ഥരെ നിരീക്ഷകരായി ചുമതലപ്പെടുത്തിയിരുന്നു.