ആലപ്പുഴ: മഴക്കാലം വരുന്നതോടു കൂടി മലിന ജലംകെട്ടി നില്‍ക്കുന്ന വെള്ളക്കെട്ടുകളും ചതുപ്പുകളും രൂപപ്പെടുന്നതു മൂലം എലിപ്പനി കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. മലിനമായ ജലത്തിലൂടെ മാത്രമല്ല വെള്ളവുമായി നിരന്തരം സമ്പര്‍ക്കത്തില്‍ വരുന്ന മത്സ്യ സംസ്ക്കരണവും, വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, കക്കവാരല്‍ തൊഴിലാളികള്‍, ശുചീകരണതൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കൃഷി കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കും എലിപ്പനി വരാനുള്ള സാധ്യതയുണ്ട്.

കൈകാലുകളിലെ മുറിവുകളിലൂടെ മാത്രമല്ല മൃദുവായ തൊലിയിലൂടെയും എലിപ്പനിക്ക് കാരണമായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കാം. അതിനാല്‍ ഇത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും കൈയ്യുറകളും ഗംബ്യൂട്ടുകളും ധരിക്കണം. എലിപ്പനി വരാതിരിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായും ലഭിക്കുന്ന ഡോക്സിസൈക്ലീന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുക. പനിവന്നാല്‍ സ്വയം ചികിത്സിക്കരുത്.