സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണ പദ്ധതി പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ രാജ് ഭവൻ അങ്കണത്തിൽ രാവിലെ 11 മണിക്ക് വൃക്ഷത്തൈ നട്ടാണ് ഗവർണർ പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററും ചടങ്ങിൽ പങ്കെടുക്കും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷമാണ് ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണവും പരിപാലനവും എന്ന പദ്ധതി ആരംഭിച്ചത്. തുടർച്ചയായ 10 വർഷങ്ങളിൽ ഒരു കോടി ഫലവൃക്ഷതൈകൾ വീതം സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞവർഷം കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടി 36 ലക്ഷം ഫലവൃക്ഷതൈകൾ ആണ് വിതരണം ചെയ്തത്. പാരിസ്ഥിതിക പുനഃസ്ഥാപനം എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം.

കൃഷിവകുപ്പ് ഫാമുകൾ, കാർഷിക കർമ്മസേന കൾ, വി.എഫ്.പി.സി.കെ., കേരള കാർഷിക സർവ്വകലാശാല, അഗ്രോ സർവ്വീസ് സെന്ററുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഫലവൃക്ഷതൈകൾ തയ്യാറാക്കിയിട്ടുള്ളത്. മെച്ചപ്പെട്ട ഇനം ഗ്രാഫ്റ്റുകൾ, ലെയറുകൾ ബഡ് തൈകൾ, ടിഷ്യുകൾച്ചർ തൈകൾ എന്നിവയാണ് വിതരണം ചെയ്യുക. തദ്ദേശസ്വയംഭരണ വകുപ്പ്, വനം വകുപ്പ് എന്നിവയുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാവ്, മാവ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പപ്പായ, സപ്പോർട്ട, പാഷൻഫ്രൂട്ട്, ടിഷ്യുകൾച്ചർ വാഴ തൈകൾ, മാതളം, ചാമ്പ, നെല്ലി തുടങ്ങി ഇരുപതിലധികം വർഗ്ഗത്തിൽപ്പെട്ട ഫലവൃക്ഷങ്ങൾ ആണ് കർഷകർക്ക് വിതരണം ചെയ്യുന്നത്.