പാലക്കാട്‌: ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതയില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത കോവിഡ് പ്രതിരോധ അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു മന്ത്രി.

ആദിവാസി വിഭാഗത്തില്‍ 18 മുതല്‍ 44 വയസ് വരെ മുന്‍ഗണനാക്രമമില്ലാതെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നടത്തും. ജില്ലയില്‍ ആദിവാസി മേഖലകളില്‍ ജൂണ്‍ നാല് വരെ 18-44 പ്രായപരിധിയിലുള്ള 1389 പേരും 45 വയസിന് മുകളില്‍ 11330 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളുടെ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. 45 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് സ്‌പോട്ട് രജിസ്ട്രേഷന്‍ ചെയ്ത് വാക്‌സിന്‍ എടുക്കാം. 18-44 പ്രായപരിധിയിലുള്ളവരില്‍ വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ലഭിക്കും. പ്രവാസികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നാല് ആഴ്ചയ്ക്കു ശേഷം എടുക്കാം.ഇതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇലക്ട്രിസിറ്റി ലൈന്‍മാന്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ എന്നിവരെ വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആവശ്യമായ ജീവനക്കാരെ നിയമിക്കണം : മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കണം. കൂടാതെ ഉള്‍പ്രദേശങ്ങള്‍, ആദിവാസി മേഖലകള്‍ എന്നിവ കൂടുതലുള്ള ജില്ലയായതിനാലും ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജില്ലയില്‍ മഴക്കാല ശുചീകരണ യജ്ഞനത്തിന് ജില്ലയില്‍ തുടക്കം കുറിച്ചു. ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും കോവിഡ് ഇതര രോഗങ്ങളെ പ്രതിരോധിക്കാന്‍ ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, വാര്‍ഡുതല സമിതികള്‍ എന്നിവയുടെ സഹകരണത്തോടെയുള്ള പ്രവൃത്തികള്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ജില്ലയ്ക്ക് അനുവദിച്ചത് 702450 ഡോസ് വാക്‌സിന്‍

ജില്ലയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഇതുവരെ അനുവദിച്ചത് 702450 ഡോസ് കോവിഡ് വാക്‌സിന്‍. 647930 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 54520 ഡോസ് കോവാക്‌സിനുമാണ് ലഭിച്ചത്. ഇതില്‍ 467137 പേര്‍ കോവിഷീല്‍ഡ് ഫസ്റ്റ് ഡോസും 276651 പേര്‍ സെക്കന്റ് ഡോസും എടുത്തിട്ടുണ്ട്. 29838 പേര്‍ കോവാക്‌സിന്‍ ഫസ്റ്റ് ഡോസും 7903 പേര്‍ സെക്കന്റ് ഡോസുമാണ് എടുത്തിരിക്കുന്നത്.

ജില്ലയിലെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങളുമായി ജനപ്രതിനിധികള്‍

ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയോട് യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൂടാതെ, കോവിഡ് മൂന്നാം തരംഗത്തെ മുന്നില്‍കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള തുടര്‍ വിവരങ്ങളുടെ ആശയ വിനിയമം ഉറപ്പാക്കുക, ഡി.സി.സി, സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സികള്‍ കൂടുതല്‍ ആരംഭിക്കുക, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുക, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍ന്മാരെ നിയോഗിക്കുക, ആദിവാസി മേഖലകളില്‍ ത്വരിതഗതിയിലുള്ള സമ്പൂര്‍ണ വാക്സിനേഷന്‍, ബ്ലാക്ക് ഫംഗസ് രോഗികള്‍ക്ക് മരുന്നു ലഭ്യമാക്കുക, നെല്ലിയാമ്പതിയില്‍ പ്രത്യേക വാക്‌സിനേഷന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

കൂടാതെ, കാര്‍ഷിക മേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചില ഇളവുകള്‍ നല്‍കാനും കോവിഡ് ഇതരരോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാനും ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഉടനെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. യോഗത്തില്‍ ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടറും ഗൗരവ സ്വാഭാവമുള്ളവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും യോഗത്തില്‍ അറിയിച്ചു. യോഗത്തിലെ നിര്‍ദേശങ്ങളും അടിയന്തിര ആവശ്യങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ മാരായ കെ.ഡി.പ്രസേനന്‍, കെ.ബാബു, അഡ്വ.കെ.ശാന്തകുമാരി, ഷാഫി പറമ്പില്‍, പി.മമ്മിക്കുട്ടി, പ്രേംകുമാര്‍, പി.പി സുമോദ്, എ.പ്രഭാകരന്‍, സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രതിനിധി പി.ആര്‍ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ്, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, അസി. കലക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം എന്‍. എം മെഹറലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറസ് മുഖേന രമ്യ ഹരിദാസ് എം.പി, മുഹ്മദ് മുഹ്സിന്‍ എം.എല്‍.എ എന്നിവരും പങ്കെടുത്തു.