പാലക്കാട്‌: ജില്ലയിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ ജൂൺ എട്ടിന് നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷം ജൂൺ ഒമ്പത് മുതൽ മലമ്പുഴ ഇടതുകര, വലതുകര കനാൽ വഴി വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. എട്ടാം തീയതി നടക്കുന്ന ഉപദേശ സമിതി യോഗത്തിനു ശേഷം മാത്രമാണ് തീരുമാനം ഉണ്ടാവുക. ജൂൺ മൂന്ന് ആയിട്ടും കാലവർഷ മഴ ലഭിക്കാത്ത സാഹചര്യത്തിൽ വെള്ളം തുറന്നു വിടണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് വിളിച്ചുചേർത്ത ഓൺലൈൻ ഉപദേശക സമിതി യോഗത്തിൽ ജില്ലയിലെ ചിലയിടങ്ങളിൽ മഴ ലഭിക്കുന്നതായി കർഷകർ അറിയിച്ചു. ഇതേ തുടർന്നാണ് ജൂൺ 8 ന് വീണ്ടും യോഗം നടത്താനും ശേഷം വെള്ളം തുറന്ന് വിടാമെന്നും തീരുമാനമുണ്ടായത്. രണ്ടാഴ്ച കൂടുമ്പോൾ ഗൂഗിൾ മീറ്റ് നടത്താനും യോഗം തീരുമാനിച്ചു. മലമ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നു വിടുമ്പോൾ കനാലുകളിലൂടെ വെള്ളം സുഗമമായി ഒഴുകുന്നതിന് കനാലിൽ വളർന്നുനിൽക്കുന്ന കുറ്റിച്ചെടികളും നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന പാഴ് വസ്തുകളും കർഷകരുടെ കൂട്ടായ്മയിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് നീക്കം ചെയ്യാനും തീരുമാനിച്ചു.