ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത നിയമാവലിക്ക് പരിധിയിലായി.  ഇതിന്റെ ജില്ലാതല പ്രഖ്യാപനം ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.  സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടറുടെ ജില്ലയിലെ അവസാനത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ലോക പരിസ്ഥിതി ദിനാചരണവും ഹരിത ചട്ടം പ്രഖ്യാപനവും.
പിന്നോക്ക വിഭാഗ ക്ഷേമം, ടൂറിസം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പരാതികളില്ലാതെ ഒരു വര്‍ഷം വയനാട്ടില്‍ പ്രവര്‍ത്തിക്കാനായതില്‍ ജില്ലാ കളക്ടര്‍ ജീവനക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തി.  സംസ്ഥാന സര്‍ക്കാരിന്റെ മിഷനുകളില്‍ ലൈഫില്‍ വയനാടിന് രണ്ടാം  സ്ഥാനവും ആര്‍ദ്രത്തിന് മികച്ച തുടക്കം കുറിക്കുവാനും കഴിഞ്ഞെന്നും ജില്ലാ കളക്ടര്‍ അവകാശപ്പെട്ടു.  ഹരിത കേരള മിഷന്റെ ചുമതലയില്‍ നിന്ന് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റപ്പോള്‍ സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വൃക്ഷതൈ നട്ട് പ്രവര്‍ത്തനം തുടങ്ങിയത് യോഗത്തില്‍ അനുസ്മരിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗത്തേയും പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ജില്ലാ കളക്ടര്‍ കൈക്കൊണ്ട നടപടി യോഗത്തില്‍ പ്രകീര്‍ത്തിച്ചു.  ഹരിത നിയമാവലി പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.  എ.ഡി.എം. കെ.എം.രാജു ലോക പരിസ്ഥിതി ദിന ഹരിത നിയമാവലി പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു.  ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ ഫ്രാന്‍സിസ് ചക്കനാത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു.  ശുചിത്വ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ എ.കെ.രാജേഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു നന്ദിയും പറഞ്ഞു.