ഓണ്‍ലൈന്‍ അധ്യയനത്തിന് ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ സമയബന്ധിത നെറ്റ് വര്‍ക്ക് ലക്ഷ്യമിട്ട് ജില്ലാ കലക്ടർ മൂൺമയി ജോഷി നടത്തിയ ചർച്ചയിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നാല് തവണയായി വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം.

നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം വനമേഖലകളിലാണ് ദുര്‍ബല ഇന്റര്‍നെറ്റ് മൂലം ഓണ്‍ലൈന്‍ അധ്യയനം തടസ്സപ്പെടുന്നതായി കണ്ടെത്തിയത്.

നെല്ലിയാമ്പതിയില്‍ ജിയോ നെറ്റ് വര്‍ക്ക് തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ച് കൈകാട്ടിയിലും പുളിയംപാറയിലും ടവറുകള്‍ സ്ഥാപിക്കും. ഒരുമാസത്തിനകം അനുമതികളെല്ലാം നേടി ഇവിടെ 4ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുമെന്നാണ് ജിയോയുടെ വാഗ്ദാനം.

പറമ്പിക്കുളത്ത് ബൂസ്റ്റര്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

അട്ടപ്പാടിയില്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബി.എസ്.എന്‍.എല്‍. തടിക്കുണ്ട്, വീരന്നൂര്‍, ചിണ്ടക്കി ഊരുകളില്‍ ഇതിനായി 4,53,500 രൂപ ചിലവില്‍ എസ്റ്റിമേറ്റ് ബി.എസ്.എന്‍.എല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റര്‍നേറ്റ് ലഭ്യമാക്കാന്‍ ഐ.ടി മിഷന്റെ സഹായവും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.