ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തിൽ അപകട സാധ്യത കൂടുതലുളള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതിനാൽ ജനങ്ങൾ കരുതൽ കൈവിടരുതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. ഒരേ സമയം അഞ്ചു മുതൽ 10 പേരിലേക്ക് വരെ രോഗം പകർത്താനുള്ള വ്യാപനശേഷി വൈറസിനുണ്ട്. തീവ്രരോഗ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെറുപ്പക്കാരിൽ ഗുരുതരമായ രോഗമുണ്ടാക്കുകയും ചെയ്ത ഡെൽറ്റ വകഭേദത്തെ കരുതലോടെ നേരിടേണ്ടതിനാൽ ജാഗ്രതയോടെ പെരുമാറണം. വാക്‌സിൻ എടുത്തവരിലും ഒരു തവണ രോഗബാധയുണ്ടായി ഭേദമായവരിലും കോവിഡ് രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചെറിയ കൂടിച്ചേരലുകൾ പോലും പൂർണമായും ഒഴിവാക്കുക. ലോക്ഡൗണിനെ തുടർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സാഹചര്യത്തിൽ ഇളവുകൾ ഉണ്ടാകുമ്പോഴും പൊതുഗതാഗത സംവിധാനമുപയോഗിക്കുമ്പോഴും ജോലി സ്ഥലത്തും കരുതൽ കൈവിടരുത്.
ഓഫീസിൽ വേണം ശ്രദ്ധ
ഓഫീസിൽ എത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. സ്വന്തം മേശപ്പുറം, കസേരയുടെ കൈകൾ എന്നിവ സാനിറ്റൈസർ/അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. മുറിയുടെ ജനലുകളും വാതിലും തുറിന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. കഴിയുന്നത്ര അകലം പാലിച്ചിരിക്കുക. ഫയലുകളും മറ്റു വസ്തുക്കളും കൈമാറ്റം ചെയ്ത ശേഷം കൈകൾ അണുവിമുക്തമാക്കുക. വ്യക്തിഗത സാധനങ്ങൾ കൈമാറരുത്. മൂക്കും വായും മൂടു വിധം മാസ്‌ക് ശരിയായി ധരിക്കണം. സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌ക് താഴ്ത്തരുത്.
ആഹാരം, കുടിവെളളം എന്നിവ പങ്കിടരുത്. കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത്. ഓഫീസിൽ നിന്നു മടങ്ങും മുൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വീട്ടിലെത്തിയാലുടൻ വസ്ത്രങ്ങൾ കഴുകി കുളിക്കുക. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്, ചികിത്സ തേടുക.
കരുതലോടെ യാത്ര ചെയ്യാം
യാത്രകളിൽ മാസ്‌ക് മൂക്കും വായും മൂടും വിധം ശരിയായി ധരിക്കുക. വാഹനത്തിൽ കയറുന്നതിനും ഇറങ്ങുതിനും മുൻപ് കൈകൾ അണുവിമുക്തമാക്കുക. വായുസഞ്ചാരമുറപ്പാക്കുംവിധം വാഹനത്തിലെ ഷട്ടർ/ഗ്ലാസ് ഉയർത്തി/താഴ്ത്തി വയ്ക്കുക.