വയനാട്: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ ഗോദാവരി പട്ടികവര്‍ഗ കോളനി മാനന്തവാടി സബ് കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. 287 കുടുംബങ്ങളിലായി 1936 പേര്‍ താമസിക്കുന്ന കോളനിയിലെ വിവിധ പ്രശ്‌നങ്ങള്‍ നേരിട്ട് പരിശോധിയക്കുന്നതിനാണ് കോളനി സന്ദര്‍ശിച്ചത്.

തെരഞ്ഞെടുപ്പ്, കോവിഡ് വ്യാപനം എന്നിവ കാരണം നിര്‍ത്തിവെച്ചിരുന്ന സര്‍വെ നടപടികള്‍ ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്നും കഴിവതും വേഗത്തില്‍ പൂര്‍ത്തീകരിച്ച് അവശേഷിക്കുന്ന വനാവകാശ രേഖകള്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും സബ് കളക്ടര്‍ അറിയിച്ചു. െ്രെടബല്‍ വകുപ്പ് മുഖേന അനുവദിച്ച വീടുകളില്‍ ഫണ്ടിന്റെ അഭാവത്തില്‍ തുടര്‍ഗഡുക്കള്‍ ലഭിക്കാത്തവര്‍ക്ക് ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് അത് അനുവദിയ്ക്കുമെന്നും കോളനിയിലെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളനിയിലെ സമഗ്ര കുടിവെള്ള പ്രൊജക്ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.

പുതിയതായി രേഖ ലഭിക്കാനുള്ളവര്‍ക്കും ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും വീടുകള്‍ അനുവദിക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. കോളനിയിലെ കരിയന്റെ വീട്ടിലേക്കുള്ള നടവഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗതാഗത യോഗ്യമാക്കും.
കോളനിയിലെ വീടുകളുടെ മേല്‍ക്കൂര ചോര്‍ച്ച നേരിട്ട് പരിശോധിച്ചു. അത്യാവശ്യക്കാര്‍ക്ക് ടാര്‍പോളിന്‍ ഷീറ്റുകള്‍ സന്നദ്ധ സംഘടകള്‍ മുഖാന്തിരം വിതരണം ചെയ്യും. കോളനിയിലെ ക്യാന്‍സര്‍ രോഗബാധിതനായ ഗോപിക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മ്മിച്ച് നല്‍കും. കോളനിയിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുവാനും നിര്‍ദേശം നല്‍കി.

കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിച്ച യോഗത്തില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി.എസ് മുരുകേശന്‍, സെക്രട്ടറി ബീന വര്‍ഗ്ഗീസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി പ്രമോദ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്.എന്‍ രാകേഷ്, ഊരുമൂപ്പന്‍ സി പി രാജന്‍,വില്ലേജ് ഓഫീസര്‍ കെ.ജോസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍, ട്രൈബല്‍ പ്രോമോട്ടര്‍മാര്‍, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.