കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ പരിഗണിക്കുവാന്‍ അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗ്ഗം അടഞ്ഞ അംഗങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ വായ്പാപദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കില്‍ നല്‍കുന്ന സബ്സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. കോവിഡ് പിടിപെട്ടു മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാന ദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് പദ്ധതിയില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതല്‍മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡിയായി കണക്കാക്കും. വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനമായിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 വയസിനും ഇടയില്‍ ആയിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപ അധികരിക്കാന്‍ പാടുള്ളതല്ല. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ ആധികാരികമായ രേഖ അപേക്ഷകന്‍ ഹാജരാക്കണം. മാത്രമല്ല കോര്‍പ്പറേഷന്റെ നിലവിലെ മറ്റ് വായ്പ നിബന്ധനകള്‍ പാലിക്കുന്നതിനും അപേക്ഷകന്‍ ബാധ്യസ്ഥനായിരിക്കും. താല്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ജൂണ്‍ 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.