കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ ഏക സർക്കാർ ആരോഗ്യ സ്ഥാപനമായ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ നവീകരിക്കുമെന്ന് കെ.എം സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്താണ് ഉണ്ണികുളം. ഒരേക്കർ സ്ഥലത്ത് കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ കേന്ദ്രം പവർത്തിക്കുന്നത്.

ഇവിടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് നാഷണൽ ഹെൽത്ത് മിഷൻ സഹായത്തോടെ ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള കെട്ടിടമുണ്ടാക്കുക. എംഎൽഎ മങ്ങാട് ആശുപത്രിയിൽ നടത്തിയ ആദ്യ യോഗത്തിൽ പ്രധാന ആവശ്യമായി ഉയർന്ന് വന്നത് ഭൗതിക സൗകര്യങ്ങളുടെ അപര്യാപതതയായിരുന്നു. കഴിഞ്ഞ വർഷമാണ് മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചത്.