മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ 19-ാം ഡിവിഷനില്‍പ്പെടുന്ന കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ ഇരുവശങ്ങളിലും 370 മീറ്റര്‍ ദൂരത്തിലാണ് കയര്‍ഭൂവസ്ത്രം വിരിച്ചത്.

അറ്റത്തങ്ങാടി നായാടിക്കുളത്തു നിന്ന് തുടങ്ങി കല്‍പ്പുഴയില്‍ സമാപിക്കുന്ന മീന്‍കുഴി തോടിന്റെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് പരപ്പനങ്ങാടി നഗരസഭ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തി നടത്തിയത്. 15 തൊഴിലുറപ്പ് തൊഴിലാളികളാണ് രണ്ട് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. പാലത്തിങ്ങല്‍ കൊട്ടന്തലയിലെയും പരിസര പ്രദേശങ്ങളിലെയും കൃഷിയിടങ്ങളിലേക്ക് തടസ്സമില്ലാതെ ജലമെത്തിക്കുന്ന തോടാണ് മീന്‍കുഴി തോട്.

കയര്‍ഭൂവസ്ത്രം വിരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി. നിസാര്‍ അഹമ്മദ്, ഷാഹുല്‍ ഹമീദ്, പി.വി. മുസ്തഫ, കൗണ്‍സിലര്‍മാരായ എ.വി. ഹസ്സന്‍കോയ, അബ്ദുല്‍ അസീസ് കുളത്ത്, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയര്‍ സി.പി. ഷാഹിദ്, പി. അബ്ദുള്‍ റഷീദ്, മുന്‍ ചെയര്‍പേഴ്സണ്‍ വി.വി. ജമീല ടീച്ചര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.