കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 51 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര താലൂക്കിലെ വിവിധ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 107 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 24 സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. 70 കേസുകള്‍ക്ക് താക്കീതു നല്‍കി. പുനലൂരില്‍ കുരുവികോണം, കരവാളൂര്‍, അഗസ്ത്യക്കോട്, അഞ്ചല്‍ ഭാഗങ്ങളില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീതു നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ. അസീനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പത്തനാപുരം ടൗണില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകളില്‍ താക്കീതു നല്‍കി. കൊല്ലം ഈസ്റ്റ്, പോളയത്തോട്, കടപ്പാക്കട, ബീച്ച് റോഡ് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 കേസുകളില്‍ താക്കീതു നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.