ശിവദത്ത് എത്തിയത് ചിൽഡ്രൻസ് പാർക്കിനായി

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിലെ ആളുകളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി അഡ്വ. കെ. എം സച്ചിൻദേവ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടക്കുന്ന ‘എം എൽ എ നിങ്ങളോടൊപ്പം ‘ പരിപാടിയിൽ ആദ്യദിനം ലഭിച്ചത് 199 അപേക്ഷകൾ. പരിപാടിക്ക് തുടക്കം കുറിച്ച കോട്ടൂർ പഞ്ചായത്തിൽ 117, നടുവണ്ണൂരിൽ 82 വീതം അപേക്ഷകളാണ് ലഭിച്ചത്. കുട്ടികൾക്ക് കളിക്കാനും ഒത്തുകൂടാനും ഒരു ചിൽഡ്രൻസ് പാർക്ക് വേണമെന്ന് ആവശ്യവുമായാണ് കോട്ടൂർ പഞ്ചായത്തിലെ കൊച്ചുമിടുക്കൻ ശിവദത്ത് പരിപാടിയിൽ എത്തിയത്. ഈ കാര്യം നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് അപേക്ഷ വായിച്ചശേഷം ശിവദത്തിന് എംഎൽഎ ഉറപ്പു നൽകി. കുടികിടപ്പ് കിട്ടിയ ഭൂമിക്ക് പട്ടയം ലഭിക്കാതിരുന്ന കൂട്ടാലിടമീത്തൽ മാധവിയേടത്തിക്കും പരിപാടി ആശ്വാസമായി. പട്ടയം ലഭിക്കാത്തതും ചികിത്സാ സഹായം ലഭ്യമാകാത്തതും റോഡില്ലാത്തതുമായ വിവിധ പരാതികൾ കോട്ടൂർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിൽ നടന്ന പരിപാടിയിൽ എം എൽ എ യ്ക്ക് മുന്നിലെത്തി.

ഇക്കോ ടൂറിസത്തിന് പ്രാധാന്യമുള്ള ചെങ്ങോട്ടുമല വേയാപ്പാറയിൽ ടൂറിസം കേന്ദ്രം, നാല് പഞ്ചായത്തുകളിലൂടെ കടന്നു പോവുന്ന വാകയാട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കൽ, പുതിയപ്പുറം റോഡ് സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച അപേക്ഷകളും ലഭിച്ചു. പരാതികൾക്ക് അടിയിന്തര പ്രാധാന്യം നൽകി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കെ.എം.സച്ചിൻ ദേവ് എം എൽ എ പറഞ്ഞു.

കോട്ടൂർ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.കെ.വിലാസിനി, സെക്രട്ടറി രാജീവൻ എന്നിവർ സംസാരിച്ചു.

അയനിക്കാട് ഇക്കോ ടൂറിസം, നടുവണ്ണൂരിൽ ഓപ്പൺ എയർ ഓഡിറ്റോറിയം, കിഴക്കോട്ട് കടവ് പാലം നവീകരണം തുടങ്ങിയ പരാതികളാണ് നടുവണ്ണൂർ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ എം.എൽ.എക്ക് മുന്നിൽ എത്തിയത്. കൂടാതെ ചികിത്സാ സഹായധന അപേക്ഷകളും സ്വീകരിച്ചു.
നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് നിഷ പുതിയോട്ടുംകണ്ടി, കെ.കെ.ഷൈമ, സി. സുധീഷ്, ടി.സി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇന്ന് (ജൂൺ 29) 11 മണി മുതൽ ഒരുമണി വരെ കൂരാച്ചുണ്ടിലും മൂന്ന് മണി മുതൽ അഞ്ച് മണി വരെ കായണ്ണയിലും എം എൽ എ പരാതികൾ സ്വീകരിക്കും.