ജില്ലയില്‍ വിവിധയിടങ്ങളിലായി ചിതറി കിടക്കുന്ന വിവിധ ഓഫീസുകളെ ഒരു കുടകീഴില്‍ ഒരുമിപ്പിക്കാനുളള വലിയ പദ്ധതിക്ക് എക്സൈസ് വകുപ്പ് തുടക്കമിട്ട് കഴിഞ്ഞു. എക്സൈസ് ജില്ലാ ഓഫീസുള്‍പ്പെടെയുളള വിവിധ ഓഫീസുകള്‍ക്കായി എക്സൈസ് ടവര്‍ നിര്‍മ്മിച്ച് കൊണ്ടാണിത.് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ അരണാട്ടുകര വില്ലേജില്‍ ഒളരിക്കരയ്ക്കടുത്ത് 35 സെന്‍റില്‍ 6 നിലകളിലായിട്ടാണ് എക്സൈസ് ടവര്‍ പണിയുന്നത്. 7.66 കോടി രൂപ ചെലവിലാണ് ടവര്‍ നിര്‍മ്മാണം. ഇതോടെ എക്സൈസ് വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴുളളതിനേക്കാള്‍ മികച്ച ആസൂത്രണവും ഏകോപനവും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പുദ്യോഗസ്ഥര്‍.
എക്സൈസ് തൃശൂര്‍ ഡിവിഷന്‍ ഓഫീസ് ഇ-ഓഫീസ് ആക്കുന്നതിനായി 9 പുതിയ കമ്പ്യൂട്ടറുകളാണ് അനുവദിച്ചത്. ഡിവിഷന് കീഴിലെ 13 റെയ്ഞ്ച് ഓഫീസുകള്‍ക്കും പുതിയ കമ്പ്യൂട്ടറുകള്‍ നല്‍കി. പുതിയ സാഹചര്യത്തില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ എക്സൈസിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതു കൊണ്ട് പരിശീലനതലത്തിലും വലിയ മാറ്റമുണ്ടായി. എക്സൈസ് അക്കാദമി കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ നിലവിലുളള ഉദ്യോഗസ്ഥര്‍ക്കും പുതിയവര്‍ക്കും മികച്ച പരിശീലനം സാധ്യമാക്കാനും വകുപ്പ് ശ്രദ്ധ ചെലുത്തുന്നു.
തൃശൂര്‍ എക്സൈസ് ഡിവിഷനു കീഴില്‍ ചാലക്കുടി-അതിരപ്പിളളി വെറ്റിലപ്പാറയില്‍ കണ്ടെയ്നര്‍ മോഡ്യൂളില്‍ പ്രവര്‍ത്തന സജ്ജമാക്കിയ ചെക്ക്പോസ്റ്റില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ചെക്ക് പോസ്റ്റിന്‍റെ പ്രവര്‍ത്തിന് ഇരുചക്രവാഹനം നല്‍കി.
ജില്ലയിലെ ചാലക്കുടി, കുന്നംകുളം താലൂക്കുകളില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ അനുവദിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചേര്‍പ്പ് റെയ്ഞ്ച് ഓഫീസ് കെട്ടിടത്തിനുളള സ്ഥലം ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കും. വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കെട്ടിടം പണിയാന്‍ 15 സെന്‍റ് അനുവദിച്ചു. കെട്ടിടം പണി തുടങ്ങി. വനിതാ പട്രോളിംഗ് സ്ക്വാഡിന് 9 സ്കൂട്ടര്‍ അനുവദിച്ചു. മാള, ചാലക്കുടി റെയ്ഞ്ച് ഓഫീസുകളില്‍ വനിതകള്‍ക്ക് ടോയ്ലറ്റ് സൗകര്യമുളള മുറി നിര്‍മ്മിച്ച് നല്‍കി. ജില്ലാ എക്സൈസ് വകുപ്പിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും മുഖച്ഛായ മാറ്റുന്നതിനും വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.