വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ സാംശീകരിച്ച് സ്വയം പുതുക്കി പണിയലിലൂടെ നവീകരണത്തിന്‍റെ പാതയിലാണ് രജിസ്ട്രേഷന്‍ വകുപ്പ്. ഭരണക്രമത്തില്‍ പഴക്കവും പാരമ്പര്യവുമുളള വകുപ്പുവെന്ന ഖ്യാതി ഇ-സംവിധാനങ്ങളിലൂടെ വിപുലപ്പെടുത്തി മുഖം മിനുക്കുകയാണ് രജിസ്ട്രേഷന്‍ വകുപ്പ്. ഇതോടെ ആധാരം, സ്പെഷ്യല്‍ മാരിയേജ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കുടിക്കിട സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഫീസുകള്‍ ഇ-പേയ്മെന്‍റ് വഴി സ്വീകരിക്കും. ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ഇന്‍റര്‍നെറ്റ് സൗകര്യമുളളവര്‍ക്ക് എവിടെ നിന്നും അപേക്ഷകള്‍ അയ്ക്കാനും, പ്രിന്‍ററുകള്‍ എടുക്കാനുളള സൗകര്യം ഏര്‍പ്പെടുത്തി. ഇടപാടുകള്‍ ക്യാഷ്ലൈസ്സ് ആക്കുന്നതിന്‍റെ ഭാഗമായി ഇ-സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കി. രജിസ്ട്രേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ചെമ്പൂക്കാവിലെ പുതിയ രജിസ്ട്രേഷന്‍ ഓഫീസിന് കീഴിലേക്ക് മാറ്റി. വാടാനപ്പിളളി സബ് രജിസ്ട്രാര്‍ ഓഫീസിന്‍റെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അന്തിക്കാട് സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണി തുടങ്ങി. എം എല്‍ എ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട്. കാട്ടൂര്‍, മതിലകം സബ് രജിസ്ട്രാര്‍ ഓഫീസിന്‍റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ ഓഫീസിന്‍റെ പ്രവര്‍ത്തനം ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറ്റും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അക്കികാവ്, അണ്ടത്തോട്, കല്ലേറ്റുംകര, കുന്നംകുളം, മുണ്ടൂര്‍, പഴയന്നൂര്‍, തൃപ്രയാര്‍ എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കും. ഉന്നത മദ്ധ്യമേഖലാ ചിട്ടി ആര്‍ബിട്രേറ്റര്‍ ഓഫീസ് ചെമ്പൂക്കാവിലെ രജിസ്ട്രേഷന്‍ ഓഫീസ് കോംപ്ലക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇങ്ങനെ നവീകരണങ്ങളുടെയും നിര്‍മ്മാണപ്രവൃത്തികളുടെയും വലിയമാറ്റങ്ങളിലൂടെ മുഖം മിനുക്കുകയാണ് രജിസ്ട്രേഷന്‍ വകുപ്പ്.