കോട്ടയം:  റോമാനിയയില്‍ തടാകത്തില്‍ മുങ്ങിമരിച്ച തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ ദേവദത്തിന്റെ(20) മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ദേവദത്തിന്റെ മാതാപിതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച്ച രാത്രി 11.30ന് മള്‍ട്ടോവിയില്‍ തടാകത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ദേവദത്ത് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ഇന്ത്യയിലെ റുമേനിയന്‍ എംബസി മുഖേനയാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.വൈക്കം ആശ്രമം സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രദീപ്കുമാറിന്റെയും കീഴൂര്‍ വിശ്വഭാരതി സ്‌കൂള്‍ അധ്യാപിക രേഖയുടെയും മകനാണ് ദേവദത്ത്.