ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ വാക്‌സിനേഷന്‍ ഇതുവരെ കുറ്റമറ്റ രീതിയില്‍ ആണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കി.
ട്രൈബല്‍ മേഖലകളില്‍ ജൂലൈ 25നകം പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൃദ്ധസദനങ്ങളിലും പട്ടികജാതി കോളനികളിലും മികച്ച പുരോഗതിയാണ് ഉള്ളത്. താലൂക്കുകളിലെ മൈതാനങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ എത്തുന്ന കിടപ്പ് രോഗികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കും വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെ വാക്‌സിനേഷന്‍ നല്‍കുന്നതിന്റെ സാധ്യത പരിശോധിക്കും. 10000 ചതുരശ്ര അടിക്ക് മുകളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പരിമിത എണ്ണം ആള്‍ക്കാരെ മാത്രം പ്രവേശിപ്പിക്കണം. ഫാക്ടറികളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും- കലക്ടര്‍ വ്യക്തമാക്കി.
രോഗവ്യാപനം വ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തന പുരോഗതി അവതരിപ്പിച്ചു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ.ഡി. എം. എന്‍.സാജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു