പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ നാടിനു സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പദ്ധതിയുടെ വികസന പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയില്‍ നടപ്പാക്കുന്നത്. 2020 നവംബറില്‍ ആരംഭിച്ച പ്രവര്‍ത്തി ഈ സെപ്തംബറില്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. ജില്ലയിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായി പെരുവണ്ണാമൂഴി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, കാന്റീന്‍, ഓപ്പണ്‍ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്‌കേപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്സിക്യുട്ടിവ് എന്‍ജിനീയര്‍, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന പെരുവണ്ണാമുഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനാണ്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ഡിടിപിസി സെക്രട്ടറി സി.പി.ബീന, എസ്.കെ.സജീഷ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.