കൊല്ലം: കൊട്ടാരക്കരയിലെ വെളിയം ഗ്രാമപഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ പരിശോധന യൂണിറ്റിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരടങ്ങുന്ന സംഘം ആംബുലന്‍സില്‍ വീടുകളിലെത്തിയാണ് പരിശോധന നടത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 600 ആന്റിജന്‍ പരിശോധന കിറ്റും വാപ്പാല കുടുംബാ രോഗ്യ കേന്ദ്രത്തില്‍ വിതരണം ചെയ്തതായി പ്രസിഡന്റ് ആര്‍. ബിനോജ് പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്തിലും വാര്‍ഡുതല കോവിഡ് മൊബൈല്‍ പരിശോധനാ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.

14,000 പേര്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കി. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ നിലവില്‍ 12 രോഗികള്‍ ഉണ്ട്. കുണ്ടറയില്‍ 5000 മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകളുടെ വിതരണവും പൂര്‍ത്തിയായി. മണ്‍ട്രോതുരുത്തില്‍ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകള്‍ പുരോഗമിക്കുന്നു. കിടപ്പു രോഗി കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. പടിഞ്ഞാറേകല്ലടയില്‍ 14 വാര്‍ഡുകളില്‍ ഓക്‌സിജന്‍ പാര്‍ലര്‍ ആരംഭിക്കാന്‍ തീരുമാനമായി.. ആശുപത്രിയില്‍ എത്തുന്നതുവരെ രോഗികള്‍ക്ക് അപകടസാധ്യത തരണം ചെയ്യാന്‍ പാര്‍ലര്‍ വഴി ലഭിക്കുന്ന ഒരു മണിക്കൂര്‍ കൃത്രിമ ഓക്‌സിജന്‍ വഴി സാധിക്കുമെന്ന് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഹോമിയോ, ആയുര്‍വേദ, അലോപ്പതി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്ററുകള്‍, പ്രതിരോധ മരുന്നുകള്‍ തുടങ്ങിയവ വിതരണം ചെയ്തു.
മൈനാഗപ്പള്ളിയില്‍ കോവിഡ് വാര്‍ റൂം, മുഴുവന്‍ സമയ കോവിഡ് സഹായകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്നു. ഡി.സി.സിയില്‍ നിലവില്‍13 രോഗികള്‍ ചികിത്സയിലുണ്ട്. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ ഡി. സി. സി.യില്‍ 15 പേരുണ്ട്. എല്ലാ വാര്‍ഡുകളിലും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.

പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോ ധനകള്‍ വര്‍ദ്ധിപ്പിച്ചു. ജൂലൈ 13ന് നെടുംപറമ്പ് എല്‍.പി. സ്‌കൂളില്‍ 70 പേരില്‍ പരിശോധന നടത്തിയതില്‍ മൂന്ന് പോസീറ്റിവ് കേസുകള്‍ കണ്ടെത്തി. ജനതാ ആശുപത്രിയില്‍ ഒരു ഡി.സി.സി കൂടി ആരംഭിക്കാന്‍ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു. മുഖത്തലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. ഈ മാസം 20 വരെ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് സെക്രട്ടറി സുരേഷ്‌കുമാര്‍ പറഞ്ഞു.