കാസർഗോഡ്:  ജില്ലയിൽ പ്രതിവാര കോവിഡ് പരിശോധനകളുടെ എണ്ണം 40000ലേക്ക് ഉയർത്തുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞയാഴ്ച 33075 പേരാണ് പരിശോധന നടത്തിയത്. പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ നിർബന്ധമായും പരിശോധന നടത്തണമെന്നും കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കർണാടകയിലേക്കുള്ള യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട് മംഗളൂരു ജില്ലാ ഭരണാധികാരിയുമായി സംസാരിക്കും. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനപ്പുറം മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും കളക്ടർ പറഞ്ഞു. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കമുണ്ടാകുന്ന ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കച്ചവടക്കാർ തുടങ്ങിയവർ മാസത്തിലൊരിക്കൽ നിർബന്ധമായി കോവിഡ് പരിശോധനക്ക് നടത്തണം. ഈ വിഭാഗങ്ങളിൽൽ മറ്റുള്ളവരെ അപേക്ഷിച്ച് രോഗസ്ഥിരീകരണം കൂടുതലാണ്.

ഓരോ തദ്ദേശ സ്ഥാപന പരിധികളിലും ജനസംഖ്യാനുപാതികമായി കോവിഡ് പരിശോധനകൾ നടത്തും. ടി.പി.ആർ നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ കാറ്റഗറി തിരിക്കുന്ന നിലവിലെ രീതി തുടരും. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ 19ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കളക്ടർ അറിയിച്ചു.

ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തും. വ്യക്തമായ ആസൂത്രണത്തോടെ പട്ടികജാതി, പട്ടികവർഗ, ആദിവാസി മേഖലകൾക്കും മുതിർന്ന പൗരൻമാർക്കും പരിഗണന നൽകി വാക്സിനേഷൻ നടത്തുമെന്നും കളക്ടർ പറഞ്ഞു.